കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാൻ മറ്റ് ഇരകളെയും ലക്ഷ്യമിട്ടതായി വിവരം. വാളൂരിന് അടുത്തുള്ള മറ്റ് രണ്ട് സ്ഥലങ്ങളിലും ഇയാൾ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പ്രദേശവാസിയായ ഒരു സ്ത്രീയാണ് ഈ വിവരം പൊലീസിന് കൈമാറിയത്.
പതിനൊന്നാം തീയതി രാവിലെ പത്തുമണിയോടെയാണ് മുജീബ് റഹ്മാൻ വാളൂരിലെ ഇടറോഡിൽവച്ച് അനുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ സ്ഥലത്തിന് മുൻപുള്ള രണ്ട് ഇടറോഡുകളിൽ സമാനരീതിയിൽ കുറ്റകൃത്യം നടത്താൻ പ്രതി പദ്ധതി ഇട്ടതായുള്ള വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പ്രതി ഈ പ്രദേശങ്ങളിൽ കറങ്ങി നടന്നതായി ഒരു സ്ത്രീയാണ് പൊലീസിനെ വിവരം അറിയിച്ചത്.
സംഭവ ദിവസം പുലർച്ചെ മൂന്നരയോടെയാണ് പ്രതി മട്ടന്നൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ചത്. എന്നാൽ ഒൻപതരയോടെ മാത്രമാണ് ഇയാൾ വാളൂരിൽ വരുന്നത്. ഈ ആറുമണിക്കൂർ സമയം പ്രതി എവിടെയായിരുന്നുവെന്നും മറ്റെന്തെങ്കിലും കുറ്റകൃത്യം നടത്തിയിരുന്നു എന്നും പൊലീസ് അന്വേഷിക്കുകയാണ്.
കാണാതായി 24 മണിക്കൂറിന് ശേഷം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ഒരാൾ ചുവന്ന ബൈക്കിൽ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഈ വിവരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ കൊടും ക്രിമിനലാണെന്നത് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക