തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥിനിയായ ഡോ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റുവൈസിന് തിരിച്ചടി. പഠനം തുടരാൻ അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നേരത്തെ കേസിൽ ജാമ്യം ലഭിച്ച റുവൈസ് പഠനം തുടരാൻ അനുവദിക്കണമെന്നും അതിന് സസ്പെൻഷൻ പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
റുവൈസിന്റെ പഠനം വിലക്കിയ ആരോഗ്യ സർവകലാശാലയുടെ ഉത്തരവ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് സ്റ്റേ ചെയ്യുകയും ചെയ്തു. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവാണെങ്കിലും ഫലത്തിൽ കേസ് തന്നെ അവസാനിക്കുന്ന സ്ഥിതിയാണ് അത് ഉണ്ടാക്കുന്നത് എന്ന് കോടതി പരിഗണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഈ ഉത്തരവിനെതിരെ പ്രിൻസിപ്പൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും ചെയ്തിരുന്നു.
അച്ചടക്കനടപടിയായി ഏർപ്പെടുത്തുന്ന സസ്പെൻഷനിൽ ഇടപെടുന്നതും ജാമ്യം നൽകുന്നതും രണ്ടാണെന്നും അന്വേഷണം അവസാനിക്കുന്നതിനു മുൻപ് ഒരു വിദ്യാർത്ഥിയെ പുനപ്രവേശിപ്പിക്കുന്നത് സാക്ഷികളെയും മറ്റും സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനും ജാമ്യ വ്യവസ്ഥകൾ പോലും ലംഘിക്കുന്നതിനും ഇടയാക്കും എന്നും പ്രിൻസിപ്പൽ അറിയിച്ചു.
കേസ് അന്വേഷണം പൂർത്തിയായിട്ടില്ലെന്നും മെഡിക്കൽ കോളേജിലെ ഒരു വിദ്യാർത്ഥി മരിച്ച ക്രിമിനൽ കേസിലെ പ്രതിയായിരിക്കെ ക്യാമ്പസിൽ തന്നെ പഠനം തുടരാൻ അനുവദിക്കണമെന്നാണ് റുവൈസ് ആവശ്യപ്പെടുന്നത് എന്നും റുവൈസിനെതിരെ ഒട്ടേറെ വിദ്യാർഥികൾ മൊഴി നൽകിയിരുന്നു എന്നും കോളേജിനെ സംബന്ധിച്ചിടത്തോളം അവിടെയുള്ള വിദ്യാർത്ഥികളുടെ അക്കാദമിക് താൽപര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രിൻസിപ്പൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിയായ ഡോ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയാണ് സഹപാഠിയും കരുനാഗപ്പള്ളി സ്വദേശിയുമായ റുവൈസ്. കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് റുവൈസിനെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും സസ്പെൻഷൻ മൂന്നുമാസത്തേക്ക് കൂടി നീട്ടാനും കോളേജ് അധികൃതർ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെയും നിയോഗിച്ചിരുന്നു.
പഠനം തുടരാൻ റുവൈസിന് അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആണ് ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക