ഡൽഹി: രാജ്യത്ത് ഒന്നാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമാണ് ഇറക്കിയത്. ആദ്യഘട്ടത്തിൽ ലക്ഷദ്വീപ്, തമിഴ്നാട് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും.
ബിഹാര്‍, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ്, നാഗാലാന്റ്, രാജസഥാൻ, സിക്കിം, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, തമിഴ്നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്റമാൻ നിക്കോബാര്‍ ദ്വീപ്, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക. ബിഹാറിലൊഴികെ മറ്റെല്ലായിടത്തും മാർച്ച് 27 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി. ബിഹാറിൽ ഈ മാസം 28 വരെ സമയമുണ്ട്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അപേക്ഷിക്കാം.18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ വഴിയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പ് വഴിയോ ബൂത്ത് ലെവല്‍ ഓഫീസര്‍ വഴിയോ അപേക്ഷിക്കാം.
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ https://voters.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്കി അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. എന്നിട്ട് ഫോം 6 എന്ന ഓപ്ഷന് തെരഞ്ഞെടുക്കണം. എന്‍ആര്‍ഐ ആണെങ്കില്‍ ഫോം 6എ ആണ് പൂരിപ്പിക്കേണ്ടത്.
സംസ്ഥാനം തെരഞ്ഞെടുത്ത് ജില്ല, പാര്‍ലമെന്റ് മണ്ഡലം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. അതിനുശേഷം ചോദിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയ വ്യക്തിവിവരങ്ങള്‍ നല്‍കണം.
ജനന തിയ്യതിയും വിലാസവും തെളിയിക്കുന്ന രേഖകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ രേഖയായി ഉപയോഗിക്കാം. ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബൂത്ത് ലെവല്‍ ഓഫീസറെ നേരില്‍ക്കണ്ടും അപേക്ഷ സമര്‍പ്പിക്കാം. രേഖകളുടെ കോപ്പി നേരിട്ട് നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക