ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ മാപ്പ് സാക്ഷിയായി മാറിയ ശരത് ചന്ദ്ര റെഡ്ഡിയും അദ്ദേഹത്തിന്റെ സ്ഥാപനമായ അര്‍ബിന്തോ ഫാര്‍മസിയും ചേര്‍ന്ന് 59.5 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നും ഇത് ലഭിച്ചത് ബി.ജെ.പിക്കാണെന്നും എ.എ.പി. വക്താവും മന്ത്രിയുമായ അതിഷി മര്‍ലിനയുടെ വെളിപ്പെടുത്തൽ. മദ്യനയ അഴിമതി കേസില്‍ 2022 നവംബര്‍ ഒന്നിനാണ് അര്‍ബിന്തോയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പിന്നീട് പ്രതിയാക്കിയ അയാളെ ഒടുവിൽ മാപ്പുസാക്ഷിയാക്കിയെന്നും എ.എ.പി. വക്താവ് അതിഷി മര്‍ലീന വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് ബി.ജെപി.ക്ക് ഈ ഇലക്ടറല്‍ ബോണ്ട് സംഭാവനയായി നല്‍കിയത്. ശരത് ചന്ദ്ര റെഡ്ഡി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്നും അതിഷി ചൂണ്ടിക്കാട്ടി. എ.എ.പിയുമായും അരവിന്ദ് കെജ്രിവാളുമായും ഒരു ബന്ധവുമില്ലെന്നായിരുന്നു ആദ്യം ശരത് ചന്ദ്ര റെഡ്ഡി വ്യക്തമാക്കിയത്. ജയിലില്‍ കിടന്നതോടെ തന്റെ നിലപാട് മാറ്റി.
ഇതിന് ശേഷമാണ് ശരത് ചന്ദ്ര റെഡ്ഡിക്ക് ജാമ്യം അനുവദിക്കുന്നത്. മദ്യ നയത്തിലെ പണം ആര് ആര്‍ക്ക് നല്‍കിയെന്നതിന്റെ തെളിവ് പുറത്തുവിടണമെന്നും അതിഷി ആവശ്യം ഉന്നയിച്ചു. ശരത് ചന്ദ്ര റെഡ്ഡിയെ മുന്‍ നിര്‍ത്തി ബി.ജെ.പി ആംആദ്മി പാർട്ടിയെ കുടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എ.എ.പിയുടെ ഒരു നേതാവിന്റേയും വീട്ടില്‍ നിന്ന് ഒരു തെളിവും പിടിച്ചെടുത്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക