മസാല ബോണ്ട് കേസിൽ ബോണ്ട് സംബന്ധിച്ച നിർണായക തീരുമാനമെടുത്ത വ്യക്തി എന്ന നിലയിൽ തോമസ് ഐസക്കിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിലെ നിയമലംഘനത്തെ കുറിച്ച് തോമസ് ഐസക്കിന് അറിവുണ്ടായിരുന്നു എന്ന് സംശയിക്കുന്നതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട നിയമസാധുത പരിശോധിക്കാൻ തോമസ് ഐസക്കിന്റെ മൊഴിയെടുത്തേ മതിയാകൂ എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. എന്തിനാണ് ഐസക്കിന് സമൻസ് അയക്കുന്നത് എന്ന് കോടതി ഇ ഡിയോട് നേരത്തെ തോമസ് ഐസക്കിന്റെ ഹർജി പരിഗണിക്കുന്നതിനിടെ ചോദിച്ചിരുന്നു. മധ്യവേനലവധിക്ക് ശേഷം മെയ് 22ന് കേസ് വീണ്ടും പരിഗണിക്കും എന്നും കോടതി പറഞ്ഞു. എന്തെങ്കിലും അത്യാവശ്യം അതിനിടയിൽ വരുന്ന പക്ഷം എല്ലാവർക്കും ഹൈക്കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.
തനിക്ക് എന്ത് കാരണത്താലാണ് സമൻസ് നൽകുന്നത് എന്ന കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടില്ല എന്നാണ് ഐസക്ക് കോടതിയിൽ വാദിച്ചത്. 2021ൽ താൻ മന്ത്രിസ്ഥാനം ഒഴിയുന്നതുവരെയുള്ള കാര്യങ്ങൾ എൻഫോസ്മെന്റ് ഡയറക്ടറേറ്റിന് സമർപ്പിച്ചിട്ടുണ്ട് എന്ന് കോടതിയിൽ വ്യക്തമാക്കിയ തോമസ് ഐസക്ക് അതിനുശേഷം കിഫ്ബിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്യുകയില്ലെന്നും ചോദ്യം ചെയ്യുക മാത്രമേ ഉള്ളൂ എന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഐസക്കിന് അറിയാം എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തോമസ് ഐസക്കിനെ സംബന്ധിച്ച് വേനലവധിക്ക് ശേഷം കേസ് പരിഗണിക്കുന്നത് ആശ്വാസകരമായ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക