സംസ്ഥാനത്ത് ദിനം പ്രതി ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താപനില മുന്നറിയിപ്പ് നൽകി. കുറച്ചു ദിവസങ്ങളായി താപനില ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ തൃശ്ശൂരിലാണ് സ്ഥിതി മോശമായിട്ടുള്ളത്.
തൃശ്ശൂരിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിച്ചേക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസവും ജില്ലയിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 10 ജില്ലകളിൽ വരും ദിവസങ്ങളിൽ ചുട്ടുപൊള്ളുന്ന വേനൽ അനുഭവപ്പെടാം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
സംസ്ഥാനത്ത് കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട് എന്നും പത്തനംതിട്ട ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താനും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില രേഖപ്പെടുത്താനും ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില രേഖപ്പെടുത്താനും സാധ്യതയുണ്ട്.
സാധാരണ താപനിലയിൽ നിന്ന് രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില സംസ്ഥാനത്തെ 10 ജില്ലകളിൽ രേഖപ്പെടുത്താൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പുള്ള ഈ ജില്ലകളിൽ മലയോര മേഖലകൾ ഒഴികെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മാർച്ച് 26 മുതൽ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള ആ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക