ആടുജീവിതം വ്യാജ പതിപ്പ് അപ്ലോഡ് ചെയ്യപ്പെട്ടത് കാനഡയിൽ നിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മലയാളികളെ കേന്ദ്രീകരിച്ചാണ് സൈബർസെൽ നിലവിൽ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ചിത്രം പകർത്തിയതായും വിവരമുണ്ട്. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണ്. ഐപിടിവി പ്ലാറ്റ്ഫോം വഴി ചിത്രം പ്രചരിക്കുന്നതായും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസം ചിത്രം മൊബൈലിൽ പകർത്തിയ ചെങ്ങന്നൂർ സ്വദേശിയെ പോലീസ് കസ്റ്റഡിലെടുത്തിരുന്നു.
അതേസമയം, സിനിമയുടെ വ്യാജ പതിപ്പിറങ്ങിയെന്ന് പരാതി നൽകി സംവിധായകൻ ബ്ലസി. എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻ ഷോട്ടുകളും കൈമാറി. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
കാനഡ, അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ റിലീസ് ആയാൽ ഉടൻ സിനിമകളുടെ വ്യാജപതിപ്പുകൾ ഇത്തരം ഐപിടിവികളിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. പാരി മാച്ച് എന്ന ലോഗോയും വ്യാജ പതിപ്പിൽ ഉണ്ട്.
ഇത് സ്പോർട്സ് റിലേറ്റഡ് വാതുവയ്പ്പ് നടത്തുന്ന കമ്പനിയാണെന്നാണ് വിവരം.ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി മികച്ചൊരു ദൃശ്യാവിഷ്കാരം കേരളക്കരയ്ക്ക് സമ്മാനിച്ചത് ബ്ലെസിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക