തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധയോടെ നീങ്ങണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
വീടിനുള്ളിലും പുറത്തും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. കൊതുക് കടി ഏൽക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം.പരിസര പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കണം. മണ്ണുമായും മലിനജലവുമായി ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും മന്ത്രി നിർദ്ദേശം നൽകി. കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. കൊതുകിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്.
രാവിലെയും വൈകുന്നേരവും വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടാൻ ശ്രദ്ധിക്കണം. ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം. കെട്ടിടങ്ങളുടെ അകത്തും പുറത്തും മേൽക്കൂരയിലും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക.വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്.
ഇവ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വൃത്തിയാക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക. കൊതുക് കടിയേൽക്കാതിരിക്കാൻ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങൾ ഉപയോഗിക്കുക.പനിയുള്ളവർ കൊതുകുകടി ഏൽക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക