തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയുള്ളതിനെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ കുറേ ദിവസമായി തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. തൃശൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.
അതേസമയം, ഇന്നലെ പാലക്കാട് ജില്ലയിൽ ചൂട് 43 ഡിഗ്രി കടന്നു. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. ആലത്തൂർ എരിമായൂർ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിക്ക് ചൂട് 43.1 ഡിഗ്രി രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ബുധനാഴ്ച വരെ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പൊള്ളുന്ന ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക