ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഉൾപ്പടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി ഇന്‍ഡ്യ സഖ്യം സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന്. ഡൽഹി രാം ലീല മൈതാനിയിൽ നടക്കുന്ന പ്രതിഷേധ മഹാറാലിയിൽ ഇന്‍ഡ്യ സഖ്യത്തിലെ പ്രധാന നേതാക്കൾ പങ്കുചേരും. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടാത്ത ഒരു പ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ സഖ്യത്തിലില്ല. അതുകൊണ്ട് തന്നെ ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരായ ഇന്ത്യ സഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തിനാകും ഡൽഹി രാം ലീല മൈതാനം ഇന്ന് കാണുക.
ഇന്നത്തെ പ്രതിഷേധത്തിന്റെ വിഷയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് മാത്രമല്ല. കോൺഗ്രസിന് എതിരായ ഐടി വകുപ്പിന്റെ നടപടി, ഹേമന്ത് സോറന്റെ അറസ്റ്റ് ഉൾപ്പടെ വിഷയങ്ങളാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍, ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തില്‍ നിന്ന് ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത്, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ടിഎംസിയിൽ നിന്ന് ഡെറിക് ഒബ്രിയന്‍, ഡിഎംകെയില്‍ നിന്ന് തിരുച്ചി ശിവ, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല, ജെഎംഎമ്മില്‍ നിന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംബൈ സോറൻ മുതലായ നേതാക്കൾ മഹാറാലിയിൽ പങ്കുചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക