തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍ദേശം. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. മുന്നറിയിപ്പ് അനുസരിച്ച് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നി ജില്ലകളിൽ അതിശക്തമായ കടൽക്ഷോഭം ഉണ്ടായി. തിരുവനന്തപുരം പൂവ്വാർ മുതൽ പൂന്തുറ വരെയുള്ള ഭാഗത്താണ് ശക്തമായ കടലാക്രമണം അനുഭവപ്പെട്ടത്. കടലാക്രമണത്തിൽ പൊഴിയൂരിൽ മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളും നശിച്ചു. റോഡുകൾ തകർന്നു. തീരത്തെ വീടുകളില്‍ വെള്ളം കയറുകയുമുണ്ടായി. പൂവാർ അടിമലത്തുറ ഭാഗം വരെയാണ് കടൽ കയറിയത്.
കോവളത്തും ശക്തമായ തിരയടിച്ചു. റോഡിലേക്കും കടകളിലേക്കും കടൽ വെള്ളം കയറി. കോവളം ബീച്ചിലേക്ക് വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചു. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ ശക്തമായ വേലിയേറ്റം ഉണ്ടാകുന്നതായി മുന്നറിയിപ്പ് ഉണ്ട്. തുമ്പയിൽ 100 മീറ്ററോളം തിരമാല അടിച്ചു കയറി. ചേർത്തല പള്ളിപ്പുറം മേഖലകളിൽ കടലാക്രമണം ശക്തമായി നിൽക്കുന്നു. വേലിയേറ്റമാണ് കടലാക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.
ഇന്ന് ഉച്ചയോടെയാണ് കടലാക്രമണം അനുഭവപ്പെട്ടു തുടങ്ങിയത്. പൂന്തുറയില്‍ വള്ളങ്ങൾ കൂട്ടിയിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട് ചെയ്തു. ശക്തമായി തിരയടിച്ച് വള്ളങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. അഞ്ചുതെങ്ങ്, വർക്കല മേഖലകളിൽ ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക