ദില്ലി: ഡൽഹി മദ്യനയ അഴിമതി കേസില്‍ ഇ ഡിയുടെ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയിലിലേക്ക്. ഏപ്രില്‍ 15വരെ കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഡൽഹി റൗസ് അവന്യു കോടതി ഉത്തരവിറക്കി. 15 ദിവസത്തേക്കാണ് കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഉടൻ തന്നെ കെജ്രിവാളിനെ ജയിലിലേക്ക് മാറ്റും. തിഹാര്‍ ജയിലിലേക്കായിരിക്കും അദ്ദേഹത്തെ മാറ്റുക.
സുനിത കെജ്രിവാളും റൗസ് അവന്യു കോടതിയിൾ വന്നിരുന്നു. കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യം ഉന്നയിച്ചത്. സെന്തിൽ ബാലാജി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം ഉന്നയിച്ചത്. കെജ്രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. ഭാവിയിൽ തങ്ങൾക്ക് കസ്റ്റഡി ആവശ്യമായിവരുമെന്നും ഇഡി കൂട്ടിച്ചേർത്തു. കെജ്രിവാൾ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഡിവൈസുകളുടെ പാസ്വേഡുകൾ കൊടുത്തില്ലെന്നും ചോദ്യങ്ങൾക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടി പറഞ്ഞതെന്നും ഇഡി കോടതിയില്‍ വാദിച്ചു.
കസ്റ്റഡി കാലാവധി ഇന്ന് കഴിയവേയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. കെജ്രിവാളിന്റെ കസ്റ്റഡി കാലവധി കഴിഞ്ഞ 28 ന് ദില്ലി റൗസ് അവന്യൂ കോടതി നാല് ദിവസത്തെക്ക് കൂടി നീട്ടിയിരുന്നു.
അരവിന്ദ് കെജ്രിവാളിന്റെ ഫോണിലെ വിവരങ്ങൾ ശേഖരിക്കാൻ ആപ്പിളിന്റെ സഹായം ഇഡി തേടിയിരുന്നെങ്കിലും കമ്പനി ഇതിന് കൂട്ടാക്കിയില്ല എന്നാണ് സൂചന. അതേസമയം അരവിന്ദ് കെജ്രിവാളിൻറെ ഫോൺ പരിശോധിക്കുന്നത് ഇന്ത്യ സഖ്യവുമായുള്ള ചർച്ചയുടെ വിശദാംശം ചോർത്താനാണെന്നായിരുന്നു എഎപി വിഷയത്തിൽ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക