പത്തനംതിട്ട റാന്നി തുലാപ്പള്ളി പുളിയൻകുന്ന് മലയിൽ കാട്ടാന ആക്രമിച്ച് മരണപ്പെട്ട ബിജുവിന്റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകുന്ന കാര്യം പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരത്തിൻറെ ആദ്യ ഗഡു 10 ലക്ഷം രൂപ കൈമാറും. ആശ്രിതർക്ക് സർക്കാർ ജോലി നൽകാൻ ശുപാർശ ചെയ്യുമെന്നും ഫെൻസിംഗ് നടത്താൻ വനംവകുപ്പുമായി ചർച്ച ചെയ്ത് വേണ്ട നടപടികൾ എടുക്കുമെന്ന് കളക്ടർ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസവും പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. വനത്തിനുള്ളില്‍ വെച്ച് ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപും സുഹൃത്തും പുഴയില്‍ വല വിരിക്കാന്‍ പോയ സമയത്താണ് ആനയുടെ ആക്രമണമുണ്ടായത്.
കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. ദിലീപിന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്രപഞ്ച സംഭവ സ്ഥലത്തു നിന്നും ഏഴാംതലയിൽ എത്തി വനം വകുപ്പിലെ വാച്ചറായ ഓമനകുട്ടനെ വിവരം അറിയിക്കുകയായിരുന്നു.
ജനവാസമേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലെ വനത്തിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രിയിലും ദിലീപും കൂട്ടുകാരും കല്ലാറ്റിൽ മീൻ പിടിക്കാൻ പോയപ്പോൾ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്നാണ് വിവരം.
ഇവരെ കാട്ടാന ഓടിക്കുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞു വനപാലകർ രാത്രി സ്ഥലത്തെത്തി. മൃതദേഹം രാത്രി വൈകിയും സംഭവ സ്ഥലത്ത് നിന്നും മാറ്റിയിട്ടില്ല. തേക്കുതോട് ഏഴാംതല ഭാഗത്ത് പകൽ പോലും കാട്ടാനയുടെ ശല്യം ഉള്ളതായി നാട്ടുകാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക