മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏപ്രിൽ 15 വരെയാണ് അരവിന്ദ് കെജ്രിവാളിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാൾ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ ആയിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതി ഏപ്രിൽ 15 വരെ കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കെജ്രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് വീട്ടിലെ ഭക്ഷണവും മരുന്നും പുസ്തകങ്ങളും അനുവദിക്കണമെന്ന് കെജരിവാൾ കോടതിയിൽ ആവശ്യപ്പെട്ടു.
9 തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിനന് ഹാജരാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 21ന് രാത്രി 9.11ഓടെയാണ് കെജ്രിവാളിന് ഔദ്യോഗിക വസതിയിൽ എത്തി എൻഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തത്. മാർച്ച് 28ന് പ്രാഥമിക കസ്റ്റഡി കാലാവധി അവസാനിച്ചെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് കസ്റ്റഡി കാലാവധി ഇന്നുവരെ നീട്ടി ഡൽഹി റൗസ് അവന്യൂ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ ഇരുന്നു കൊണ്ടാണ് ഇതുവരെ കെജ്രിവാൾ ഭരണം നടത്തിയിരുന്നത്. ഡൽഹി ഹൈക്കോടതി അറസ്റ്റിൽ നിന്നും സംരക്ഷണം അനുവദിക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയതോടെ മണിക്കൂറുകൾക്കകമാണ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തത്.
തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടു എന്ന് ആരോപിച്ച് അറസ്റ്റിനെതിരെ കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ ഡൽഹി ഹൈക്കോടതി എൻഫോസ്മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ മൂന്നിന് വിചാരണ ആരംഭിക്കുമെന്നും ഏപ്രിൽ രണ്ടിനുള്ളിൽ മറുപടി നൽകണമെന്നും കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ട്.
വിവിധ സർക്കാർ ഏജൻസികളുടെ കീഴിലായിരുന്ന മദ്യ വില്പനയും ഇടപാടുകളും സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ കെജ്രിവാൾ സർക്കാർ കൊണ്ടുവന്ന നയത്തിൽ അഴിമതി നടത്തിയിട്ടുണ്ട് എന്നാണ് കെജ്രിവാളിനെതിരായ മദ്യനയ അഴിമതി കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക