ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ മാപ്പപേക്ഷയുമായി ബാബാ രാംദേവ്. പതഞ്ജലി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ച കേസിലാണ് യോഗ ആചാര്യൻ ബാബാ രാംദേവ് മാപ്പ് എഴുതി നൽകിയത്. മാപ്പ് എഴുതി നൽകിയ ബാബാ രാംദേവിന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല.
ഇതിനെ തുടർന്ന് ബാബ രാംദേവ് നേരിട്ട് മാപ്പ് പറയുകയായിരുന്നു. ക്ഷമ ചോദിക്കൽ ഹൃദയത്തിൽ നിന്നുള്ളതല്ല എന്ന് വിമർശിച്ച കോടതി കടുത്ത ഭാഷയിൽ ബാബാ രാംദേവിനെ വിമർശിക്കുകയും ചെയ്തു. കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും വ്യക്തമാക്കിയ കോടതി ബാബാ രാംദേവിനെയും പതഞ്ജലി എംഡിയായ ആചാര്യ ബാൽകൃഷ്ണയെയും ശകാരിക്കുകയും ചെയ്തു.
പതഞ്ജലി അലോപ്പതിയടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നു എന്നുമുള്ള പരാതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പരാതിയെ തുടർന്ന് പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നൽകിയിരുന്നു എങ്കിലും ഇവർ പ്രതികരിച്ചിരുന്നില്ല. ഇതിനെ തുടർന്ന് സുപ്രീംകോടതി ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോവുകയായിരുന്നു.
അവകാശവാദങ്ങൾ അശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നൽകിയതിൽ ഖേദിക്കുന്നു എന്നും കാണിച്ച് നേരത്തെ കോടതിയിൽ ഇരുവരും നിരുപാധികം മാപ്പ് അപേക്ഷയുമായി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വീണ്ടും മറുപടി നൽകാമെന്നും നേരിട്ട് പറയാം എന്നുമെല്ലാം ബാബാ രാംദേവ് കോടതിയെ അറിയിച്ചെങ്കിലും രാംദേവിനെ പഠിപ്പിക്കാൻ ഇല്ലെന്നും അടുത്ത തവണ കേസ് കേൾക്കുമ്പോൾ രണ്ടുപേരും വേണമെന്നില്ലെന്നും കോടതി രോക്ഷത്തോടെ അറിയിക്കുകയായിരുന്നു.
ഏപ്രിൽ 10ന് കേസ് വീണ്ടും പരിഗണിക്കും. നിയമവാഴ്ച പാലിക്കുകയും ഭരണഘടന ഉയർത്തിപ്പിടിക്കുകയും വേണമെന്ന് നിർദ്ദേശിച്ച കോടതി ഉത്തരാഖണ്ഡ് സർക്കാരിനെയും കേസിൽ കക്ഷിയാക്കാൻ ആവശ്യപ്പെടുകയും ഏപ്രിൽ 10ന് മുൻപ് എല്ലാ മറുപടികളും സമർപ്പിക്കാൻ പതഞ്ജലിയോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ബാബാ രാംദേവിനോടും ആചാര്യ ബാൽകൃഷ്ണയോടും ഏപ്രിൽ പത്തിന് ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക