അറസ്റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ സോറനെ കൂടാതെ മറ്റ് അഞ്ചുപേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള ചില സുപ്രധാന രേഖകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.
5700 പേജ് ഉള്ള കുറ്റപത്രം മാർച്ച് 30 നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ചത്. ഭൂമി ഇടപാടുകൾ നേരിട്ട് കൈകാര്യം ചെയ്യുന്ന കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയുടെ ഓഫീസിൽ നിന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സുപ്രധാന രേഖകൾ കണ്ടെടുത്തത് എന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ പറയുന്നു.
ആറു ഫയലുകളിലായാണ് കേസിൽ അറസ്റ്റിലായ ഒരാളുടെ ഓഫീസിൽ നിന്ന് ഡയറക്ടറേറ്റ് കണ്ടെടുത്ത ഭൂമി ഇടപാട് രേഖകൾ, മറ്റ് രേഖകൾ, ലഭിച്ച പണം എന്നിവയുടെ വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ചത്. ഇതു കൂടാതെ 30 കോടി രൂപ വിലമതിക്കുന്ന ഭൂമിയുടെ അറ്റാച്ച്മെന്റ് ഉത്തരവും കുറ്റപത്രത്തിൽ ഡയറക്ടറേറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാമർശിക്കുന്ന കുറിപ്പുകൾ ഫയലിൽ അടങ്ങിയിട്ടുണ്ടെന്നും സിഎംഒ എന്ന് ഇവയിൽ ലേബൽ ചെയ്തിട്ടുണ്ട് എന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരി 31നാണ് ആദിവാസി ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തു എന്ന കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് തന്നെ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചംപയ് സോറൻ മുഖ്യമന്ത്രിയായി ചുമതല ഏൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക