ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മനേക ഗാന്ധിക്കായി മകൻ വരുണ് ഗാന്ധിയെ പ്രചാരണത്തിന് കൊണ്ടുവരുന്നതിൽ ബിജെപിയിൽ അതൃപ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ച വരുണിനെ പ്രചാരണത്തിന് ഇറക്കിയാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ബിജെപിക്കുള്ളിലെ വിലയിരുത്തൽ. വരുൺ മറ്റ് പാർട്ടികളിൽ പോകുമോയെന്ന് തനിക്കറിയില്ലെന്ന് മനേക ഗാന്ധി വ്യക്തമാക്കി. മണ്ഡലം നിശ്ചയിക്കാൻ കാലതാമസമുണ്ടായതു കൊണ്ടാണ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ വൈകിയതെന്നും മനേക കൂട്ടിച്ചേർത്തു.
പിലിഭിത് എംപി വരുൺ ഗാന്ധിക്ക് ഈ വട്ടം ബിജെപി ടിക്കറ്റ് ലഭിച്ചിരുന്നില്ല. പിന്നാലെ തന്റെ മണ്ഡലത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കുമെന്നും തന്റെ വാതിലുകൾ അവർക്ക് മുന്നിൽ എപ്പോഴും തുറന്നിരിക്കുമെന്നും വരുൺ ജനങ്ങൾക്ക് തുറന്ന കത്തെഴുതി. പിലിഭിത്തുമായുള്ള തന്റെ ആത്മബന്ധം രാഷ്ട്രീയത്തിന് അതീതമാണെന്ന് വരുൺ ഗാന്ധി പ്രതികരിച്ചു.
പിലിഭിത്തിന്റെ പുത്രൻ എന്നാണ് കത്തിൽ വരുൺ സ്വയം വിശേഷിപ്പിച്ചത്. സാധാരണക്കാരന്റെ ശബ്ദം ഉയർത്താനാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എന്ത് വിലകൊടുത്തും ഈ ജോലി തുടരാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നു. താനും പിലിഭിത്തും തമ്മിലുള്ള ബന്ധം സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയുമാണെന്നും വരുൺ പറഞ്ഞു.
“1983ൽ അമ്മയുടെ വിരൽത്തുമ്പിൽ ആദ്യമായി പിലിഭിത്തിലെത്തിയ ആ മൂന്ന് വയസ്സുകാരനെ ഞാൻ എന്നും ഓർക്കുന്നു. അവൻ അന്ന് അറിഞ്ഞിരുന്നില്ല, ഈ മണ്ണ് അവന്റെ കർമമണ്ഡലമാകുമെന്നും ഇവിടുത്തെ ജനങ്ങൾ തന്റെ കുടുംബമാകുമെന്നും”- വരുൺ ഗാന്ധി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക