തിരുവന്തപുരം: ചൂട് അതികഠിനമായതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ തിങ്കളാഴ്ച വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് പേടിച്ചിരുന്നു. 10.48 കോടി യൂണിറ്റായിരുന്നു സംസ്ഥാനത്തെ ഉപയോഗം. മാര്‍ച്ച് 27ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡാണ് അന്ന് പിന്നിട്ടത്. ഏപ്രിലിലും യൂണിറ്റിന് 19 പൈസ സര്‍ച്ചാര്‍ജ് തുടരും.
ഉപയോഗം കൂടുമ്പോള്‍ അമിത വിലയ്ക്ക് വൈദ്യുതി പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വൈദ്യുതി വിതരണം ചെയ്യുന്നത്. 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയാണ് നിലവില്‍ പ്രതിസന്ധി ഇല്ലാതാക്കുന്നത്. വൈദ്യുത ബോര്‍ഡ് ഈടാക്കുന്ന 10 പൈസയ്ക്ക് ഒപ്പം റെഗുലേറ്ററി കമ്മീഷന് അനുവദിച്ച 9 പൈസ കൂടി ഈടാക്കുന്നതോടെയാണ് 19 പൈസ സര്‍ച്ചാര്‍ജിനത്തില്‍ ഈടാക്കുന്നത്.
അതേസമയം, ശനിയാഴ്ച വരെ കേരളത്തിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സാധാരണയേക്കാള്‍ രണ്ടുമുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക