ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണായക ദിവസം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുകൊണ്ട് കെജ്രിവാൾ സമർപ്പിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. മാപ്പ് സാക്ഷികളായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്രിവാൾ ഉന്നയിക്കുന്ന വാദം. ഹർജിയെ എതിർത്ത് ഇഡി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 21നാണ് ഇ ഡി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഖിച്ചുകൊണ്ട് നടന്ന അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാൻഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് കെജ്രിവാളിന്റെ ഹർജിയിലെ പ്രധാന ആവശ്യം. കേസിലെ പ്രതികളും പിന്നീട് മാപ്പ് സാക്ഷികളായവരുമായ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റ് നടന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ അറസ്റ്റ് പാർട്ടിയെയും തന്നെയും ദുർബലപ്പെടുത്താൻ ആണെന്നായിരുന്നു കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കവേ കെജ്രിവാൾ ഉന്നയിച്ച വാദം. ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇഡി സത്യവാങ്മൂലം സമർപ്പിച്ചത്. ഒൻപത് തവണ സമൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് നിർബന്ധിതമായതെന്ന് ഇഡി അറിയിച്ചു. ജസ്റ്റിസ് സ്വർണ കാന്ത മിശ്ര അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് കെജ്രിവാളിന്റെ കേസ് പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക