തിരുവനന്തപുരം: അരുണാചലിൽ മൂന്ന് മലയാളികൾ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം മരിച്ച നവീനെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. യാത്രക്ക് അരുണാചൽ പ്രദേശിലെ ഇറ്റാനഗര്‍ എന്തിന് തെരഞ്ഞെടുത്തു എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസം 17ന് കോട്ടയത്തെ വീട്ടിൽ നിന്ന് പുറപ്പെട്ട നവീനും ഭാര്യ ദേവിയും 10 ദിവസം എവിടെയായിരുന്നുവെന്നും അന്വേഷണം നടത്തുന്നുണ്ട്. ആര്യയെ മാര്‍ച്ച് 27 നാണ് തിരുവനന്തപുരത്ത് നിന്ന് കാണാതാകുന്നത്. ഇവര്‍ മൂവരും ഒരുമിച്ചാണ് ഗുവാഹത്തിയിലേക്ക് വിമാനത്തിൽ കയറിയത്.
ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ച കാര്യങ്ങളും മരിച്ചവരുടെ ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കും.
കോട്ടയം സ്വദേശികളായ ദേവി, ഭർത്താവ് നവീൻ, അധ്യാപിക ആര്യ എന്നിവരെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.
‘ഒരു കടവുമില്ല, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല’ എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ‘ഞങ്ങൾ എവിടെയാണോ അങ്ങോട്ട് പോകുന്നു’ എന്നെഴുതി മൂവരും കുറിപ്പിൽ ഒപ്പിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങൾക്കരികെ ബ്ലേഡും മദ്യക്കുപ്പികളുമുണ്ടായിരുന്നു. ബ്ലേഡ് ഞെരമ്പ് മുറിക്കാനുപയോഗിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
അരുണാചലിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളും സുഹൃത്തും മരണാനന്തര ജീവിതത്തെ കുറിച്ച് വെബ്സൈറ്റിൽ തിരഞ്ഞതായി സൈബർ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. ഇത്തരം ജീവിതത്തെ കുറിച്ച് അന്വേഷിക്കുന്നവരുടെ കൂട്ടായ്മ കേരളത്തിൽ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. നിരവധി യൂട്യൂബ് വീഡിയോകളും ഇവർ കണ്ടിരുന്നു. ഇവരുടെ ചിന്ത മരണാനന്തര ജീവിതത്തെ കുറിച്ചായിരുന്നു. മരിച്ച ദമ്പതികളും സുഹൃത്തും പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക