കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിന്റെ ഉൾപ്പെടെയുള്ള എതിർ കക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി. സാമൂഹിക പ്രവർത്തകയും അനീഷ്യ ഐക്യദാർഢ്യ സമിതിയുടെ കൺവീനറുമായ പി.ഇ. ഉഷ നൽകിയ ഹർജിയിലാണ് നടപടി.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്ന് കാട്ടി അനീഷ്യയുടെ മാതാവ് പ്രസന്ന നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തെ സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതിയെ സഹായിക്കാൻ അഡ്വ. വി.ജോൺ സെബാസ്റ്റ്യൻ റാൽഫിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഹർജി പരിഗണിക്കുന്നത് 12 ലേക്ക് മാറ്റി.
ജനുവരി 22ന് ആണ് കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ആത്മഹത്യ ചെയ്യുന്നത്. അനീഷ്യയിൽ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പ് തെളിവായി പൊലീസിന് കിട്ടിയിരുന്നു. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരിൽ നിന്നുമുണ്ടായ മാനസിക പീഡനം കാരണം ജീവിതം അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഡയറിയിൽ അനീഷ്യ വ്യക്തമാക്കിയിരുന്നത്.
തൊഴിലിദത്ത ഉണ്ടായ പ്രശ്നങ്ങളെയും സമ്മർദ്ദങ്ങളും കുറിച്ചുള്ള അനീഷ്യയുടെ ശബ്ദരേഖകളും സുഹൃത്തുക്കള്‍ പുറത്തുവിട്ടിരുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി തളർത്തിയെന്നും ശബ്ദരേഖയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക