ജസ്റ്റിസ് എസ് മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയർമാൻ ആയി നിയമിതനായി. ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസായ മണികുമാറിനെ പുതിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി നിയമിച്ചുകൊണ്ടുള്ള ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു.
എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നതിന് 2023 ഓഗസ്റ്റിൽ മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും പ്രതിപക്ഷ നേതാവും അടങ്ങിയ സമിതി ശുപാർശ ചെയ്തിരുന്നെങ്കിലും ഫയലിൽ ഒപ്പുവയ്ക്കാൻ ഗവർണർ സന്നദ്ധനായിരുന്നില്ല. ഏഴുമാസത്തോളം വൈകിപ്പിച്ചാണ് ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആക്കാനുള്ള തീരുമാനം ഗവർണർ അംഗീകരിച്ചത്.
ഏഴുമാസത്തോളം സർക്കാർ നൽകിയ നിയമന ശുപാർശയിൽ ഒപ്പുവയ്ക്കാതെ ഗവർണർ നിയമനം വൈകിപ്പിക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന സമിതിയിൽ മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും പ്രതിപക്ഷ നേതാവുമാണ് അടങ്ങിയിരിക്കുന്നത്. ജസ്റ്റിസ് എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിയോജിപ്പ് അറിയിക്കുകയും സതീശന്റെ വിയോജനക്കുറിപ്പോടെ ശുപാർശ ഗവർണർക്ക് സർക്കാർ നൽകുകയുമായിരുന്നു.
എന്നാൽ അപ്പോൾ ഫയലിൽ ഒപ്പിടാൻ ഗവർണർ തയ്യാറായിരുന്നില്ല. കെ ബൈജു നാഥാണ് ആക്ടിംഗ് ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്നത്. ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് ഗവർണർ നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ ഗവർണർ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതിനുള്ള ശുപാർശ അംഗീകരിക്കാത്ത നടപടിയും ചൂണ്ടിക്കാട്ടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങൾ കോടതിയിൽ തുടരുന്നതിനിടെയാണ് ഇപ്പോൾ നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ സർക്കാർ പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക