തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിച്ചു. സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചു.
വെള്ളിയാഴ്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കും. ഇതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകും.
ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 22, ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്‍ 15, ആലത്തൂര്‍ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂര്‍ 18, കാസര്‍കോട് 13.
ഇതുവരെ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ്(22). ഏറ്റവും കുറവ് ആലത്തൂരിലും(8). മാര്‍ച്ച് 28 നാണ് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയത്. അവസാന ദിവസമായ വ്യാഴാഴ്ച 252 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്.
രാജ്യത്ത് ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ രണ്ടാം ഘട്ടത്തിൽ ഉള്‍പ്പെടുന്ന കേരളത്തില്‍ ഏപ്രിൽ 26നാണു പോളിങ്. ജൂൺ നാലിണു വോട്ടെണ്ണൽ. രാജ്യത്താകെ 96.6 കോടി വോട്ടർമാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമാണ് ആകെയുള്ളത്. ഇതിൽ 1.8 കോടി പുതിയ വോട്ടർമാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക