സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ഇന്നലെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. അഞ്ചു കോടി പത്ത് ലക്ഷം രൂപ അക്കൗണ്ടിൽ ഉള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
ബാങ്ക് ഓഫ് ഇന്ത്യയിലുള്ള തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. 1998 ൽ ആരംഭിച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ സിപിഐഎം വെളിപ്പെടുത്താതിരുന്നതിനെ തുടർന്നാണ് നടപടി. പത്തുകോടി രൂപയാണ് ഒരു അക്കൗണ്ടിൽ മാത്രം സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് ഉള്ളത്. അഞ്ചു കോടി പത്തുലക്ഷം രൂപയാണ് 1998ൽ ആരംഭിച്ച അക്കൗണ്ടിൽ ഇപ്പോഴുള്ളത്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ആണ്.
കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു എങ്കിലും ഈ പണം ചിലവഴിക്കരുത് എന്നും പണത്തിന്റെ സോഴ്സ് അടക്കമുള്ള വ്യക്തമാക്കാനും ജില്ലാ കമ്മിറ്റിക്ക് ഇൻകം ടാക്സ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ബാങ്ക് ഓഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ട് ഉണ്ട് എന്നും ബാങ്ക് ഇടപാടുകൾ നിയമം പാലിച്ചാണ് എന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും നീക്കം എന്നും സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക