ബംഗളൂരു: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി കർണാടക പൊലീസ് സംഘടിപ്പിച്ച റെയ്ഡിൽ 5.60 കോടി രൂപ, മൂന്ന് കിലോ സ്വർണം, 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബാറുകൾ എന്നിവ പിടികൂടി. കർണാടകയിലെ ബെല്ലാരി നഗരത്തിലാണ് റെയ്ഡ് നടത്തി സ്വർണവും പണവും പിടിച്ചെടുത്തത്.
5.6 കോടി രൂപ പണം കൂടാതെ കോടികൾ വിലമതിക്കുന്ന സ്വർണം, വെള്ളി എന്നിവയും ആഭരണങ്ങളും കണ്ടെടുത്തു. 7.60 കോടി രൂപയുടെ വസ്തുക്കളാണ് മൊത്തത്തിൽ കണ്ടെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ജ്വല്ലറി ഉടമയായ നരേഷിന്റെ വീട്ടിൽ നിന്നാണ് വൻ ശേഖരം പണവും ആഭരണങ്ങളും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഹവാല ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിനാൽ കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 98 പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കാൻ എത്തിനിൽക്കേയാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് നടത്തുമെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക