കണ്ണൂര്‍: കണ്ണൂരിലെ പാനൂര്‍ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ് അറിയിച്ചു. മുഖ്യസൂത്രധാരനായ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിന് വേണ്ടി അന്വേഷണം ഊർജിതമായി നടക്കുകയാണ്. നിലവിൽ അറസ്റ്റിലായ അമൽ ബാബുവിനും ഡി.വൈ.എഫ്.ഐ ഭാരവാഹിയാണ്. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് പാനൂരിൽ ഉഗ്ര സ്ഫോടനം ഉണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്റവിട കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. കൈപ്പത്തി തകർന്ന വിനീഷ് വലിയ പറമ്പത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വിനീഷും മരിച്ച ഷെറിനും സി.പി.എം പ്രവര്‍ത്തകരാണ്.വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് ബോംബ് സ്ഫോടനം ഉണ്ടായത് .
അതേസമയം സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകർക്ക് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേരത്തെ വിശദീകരണം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം പ്രവർത്തകരെ കൊണ്ട് ബോംബ് ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക