തിരുവനന്തപുരം: സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ‘ദി കേരള സ്റ്റോറി’ എന്ന വിവാദ ചിത്രം ഇടുക്കി അതിരൂപതക്ക് കീഴിലുള്ള പള്ളികളിൽ പ്രദർശിപ്പിച്ചതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സന് പരാതി നൽകി. വേദപഠന ക്ലാസിന്റെ ഭാഗമായി 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതിനെതിരെയാണ് പരാതി.
കേരളത്തിനെതിരെയും ഒരു മത വിഭാഗത്തിനെതിരെയും വംശീയ വിദ്വേഷവും വ്യാജ പ്രചരണവും നടത്തി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. അഡൽറ്റ് ഒൺലി സർട്ടിഫിക്കറ്റ് നൽകപ്പെട്ട ചിത്രം 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് ഇടുക്കി അതിരൂപതക്ക് കീഴിലുള്ള പള്ളികളിൽ പത്ത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ചിത്രം പ്രദർശിപ്പിച്ചത്.
കേരളത്തിനെതിരെയും ഒരു മതസാമൂഹിക വിഭാഗത്തിനെതിരെയും വംശീയ വിദ്വേഷവും വ്യാജപ്രചാരണവും നടത്തുന്ന സിനിമക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടും സിനിമ നിരോധിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇടുക്കി അതിരൂപതാ ഭാരവാഹികൾ കുട്ടികൾക്കായുള്ള പ്രദർശനത്തെ ന്യായീകരിക്കുന്നത്.
എ സർട്ടിഫിക്കറ്റ് ലഭിച്ച ‘ദി കേരള സ്റ്റോറി’ 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഇടുക്കി അതിരൂപതയുടെ ഭാരവാഹികൾ തന്നെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ ബാലവാകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് കുട്ടികള്‍ക്കിടയില്‍ പ്രണയക്കെണിയുടെ അവബോധം സൃഷ്ടിക്കാനാണെന്നും വര്‍ഗീയ ചേരിതിരിവോ രാഷ്ട്രീയ ലക്ഷ്യങ്ങളോ ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് സീറോ മലബാര്‍ സഭയുടെ വിശദീകരണം. ആദ്യം സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയെ പിന്തുണച്ച നിലപാടുകളാണ് താമരശേരി രൂപതയും സിറോ മലബാര്‍ സഭയും സ്വീകരിച്ചത്.
സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകള്‍ രംഗത്തെത്തി. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല്‍ വിവാദ ചിത്രം പ്രദര്‍ശിപ്പിക്കും. ഇടുക്കി രൂപതയ്ക്ക് പിന്നാലെയാണ് താമരശേരി രൂപതയും ചിത്രം പ്രദര്‍ശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക