കോഴിക്കോട്: മാസപ്പിറവി കണ്ടതിനെ തുടർന്ന് കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മാസപ്പിറ കണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി എന്നിവരും അറിയിച്ചു. ബുധനാഴ്ച പെരുന്നാളാണെന്ന് പാളയം ഇമാമും അറിയിച്ചു.
ഒമാൻ ഒഴികെയുള്ള ജി.സി.സി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയപെരുന്നാൾ. വ്രതത്തിന്റെ 30 ദിനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ബഹ്റിൻ എന്നിവിടങ്ങളിൽ ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്. ഒരു ദിവസം വൈകി വ്രതം ആരംഭിച്ച ഒമാനിൽ പെരുന്നാൾ ആഘോഷം എന്നാണെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കും.
പെരുന്നാളിനോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നീണ്ട അവധിക്കാലവും പെരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്നു. ഈദ് എന്ന അറബി പദത്തിന്റെ അർഥം ആഘോഷമെന്നാണ്. ഫിത്ർ എന്നാൽ തുറക്കൽ എന്നും. ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ഈദ് നമസ്കാരമാണ് പെരുന്നാളിലെ പ്രധാന ആരാധന. കുടുംബവീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതും പെരുന്നാൾ ദിനത്തിൽ പതിവാണ്.നിർബന്ധ ദാനം (ഫിത്ർ സകാത്) പെരുന്നാൾ ദിനത്തിൽ നിർബന്ധമാണ്. ആഘോഷ ദിനത്തിൽ ആരും പട്ടിണി കിടക്കരുത് എന്നാണ് ഈ ദാനത്തിന്റെ പൊരുൾ. ഫിത്ർ സകാത് വ്രതാനുഷ്ഠാനത്തിൽ വന്ന അപാകതകൾ പരിഹരിക്കുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക