കോഴിക്കോട്: മാസപ്പിറവി കണ്ടതിനെ തുടർന്ന് കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് മാസപ്പിറ കണ്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി എന്നിവരും അറിയിച്ചു. ബുധനാഴ്ച പെരുന്നാളാണെന്ന് പാളയം ഇമാമും അറിയിച്ചു.
ഈദ് എന്ന് എന്ന അറബ് വാക്കിന്റെ അർത്ഥം ആഘോഷം എന്നാണ്. ഫിത്ർ എന്നാൽ നോമ്പ് തുറക്കൽ എന്നാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് ചെറിയ പെരുന്നാൾ നൽകുന്നത്. പുണ്യമാസത്തിന്റെ എല്ലാ നന്മകളും ഹൃദയത്തിൽ ചേർത്ത് പിടിച്ചാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്.
ഈദ് നമസ്ക്കാരമാണ് ചെറിയ പെരുന്നാൾ ദിവസത്തിലെ പ്രധാനപ്പെട്ട ചടങ്ങ്. ഫജർ നമസ്ക്കാരക്കിന് ശേഷം ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ പള്ളികളിൽ പെരുന്നാൾ നമസ്ക്കാരം ആരംഭിക്കും. നമസ്ക്കാരത്തിന് ശേഷം പള്ളിയിൽ ഇമാം നിർവഹിക്കുന്ന പ്രസംഗമാണ് ഖുതുബ. ഖുതുബ പ്രസംഗത്തിന് ശേഷം മധുരം നൽകി ആഘോഷത്തിന്റെ അടുത്തം ഘട്ടം ആരംഭിക്കും. ബന്ധുക്കൾ പരസ്പരം വീടുകളിൽ പോകും ആഹാരം കഴിക്കും. ആശംസിക്കും.
ഒമാൻ ഒഴികെയുള്ള ജി.സി.സി രാഷ്ട്രങ്ങളിലും ഇന്നാണ് ചെറിയപെരുന്നാൾ. പെരുന്നാളിനോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നീണ്ട അവധിക്കാലവും പെരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്നു.
ഈദ് നമസ്കാരമാണ് പെരുന്നാളിലെ പ്രധാന ആരാധന. കുടുംബവീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതും പെരുന്നാൾ ദിനത്തിൽ പതിവാണ്.നിർബന്ധ ദാനം (ഫിത്ർ സകാത്) പെരുന്നാൾ ദിനത്തിൽ നിർബന്ധമാണ്. ആഘോഷ ദിനത്തിൽ ആരും പട്ടിണി കിടക്കരുത് എന്നാണ് ഈ ദാനത്തിന്റെ പൊരുൾ. ഫിത്ർ സകാത് വ്രതാനുഷ്ഠാനത്തിൽ വന്ന അപാകതകൾ പരിഹരിക്കുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക