കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിയെ സ്ഥലംമാറ്റി. റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന.
മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ആർഎസ്എസ് പ്രവർത്തകരായിരുന്നു പ്രതികൾ. എന്നാൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. തെരഞ്ഞെടുപ്പ് സമയത്ത് വന്ന വിധി എന്ന നിലയിൽ വലിയ ചർച്ചയായി. പ്രതിപക്ഷം വിധി സർക്കാരിനെതിരായ ആയുധമാക്കി പ്രതിഷേധിച്ചു.
പിന്നാലെ എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ സമർപ്പിച്ചു. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വാദങ്ങൾ ദുർബലമാണ്. പ്രതികളെ ശിക്ഷാൻ വേണ്ട തെളിവുകളുണ്ട് മുതലായ കാര്യങ്ങളാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നത്.
2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകൻ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരിയിലെപള്ളിയിൽ ആര്‍എസ്എസ് പ്രവര്‍ത്തകർ അതിക്രമിച്ച കയറി വെട്ടിക്കൊല്ലുകയായിരുന്നു. കേസിൽ ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡയിലെ അജേഷ്, അഖിലേഷ്, നിധിന് കുമാര്‍ എന്നിവരാണ് പ്രതികളെന്നായിരുന്നു കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ കേസിൽ കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണൻ, പ്രതികളെ വെറുതെ വിടുന്നുവെന്ന് ഒറ്റവരിയിൽ വിധി പ്രസ്താവിച്ചു. കോടതി ഡിഎൻഎ തെളിവിന് പോലും വില കല്പിച്ചില്ലെന്നായിരുന്നു വിധി വന്നതിന് പിന്നാലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആരോപണം ഉന്നയിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക