ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിൽ വീണ്ടും പ്രതിസന്ധി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ വിജിലന്‍സ് പുറത്താക്കി. അനധികൃത നിയമനമാണെന്ന് ആരോപിച്ചാണ് നടപടിയെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2007-ല്‍ ബിഭവിനെതിരേ കേസെടുത്തിരുന്നു. ഈ കേസാണ് പുറത്താക്കലിന് പിന്നിലെ കാരണമായി വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നത്.
ബിഭവ് കുമാറിന്റേത് താത്കാലിക നിയമനം ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ക്രമിനല്‍ പശ്ചാത്തലം സംബന്ധിച്ച് വേണ്ട വിധത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇതിന് മുൻപ് അദ്ദേഹത്തിന് സമന്‍സ് അയച്ചിരുന്നു.
അതിനിടെ വിജിലന്‍സിന്റെ നടപടിയെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് ജാസ്മിന് ഷാ രംഗത്തുവന്നു. ‘കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള മുഴുവന്‍ സ്റ്റാഫിനെയും പുറത്താക്കാനുള്ള നടപടിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്’ – അദ്ദേഹം ട്വീറ്റ് ചെയ്തു.
മദ്യനയക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാനോ മറച്ചുവെക്കാനോ ശ്രമിച്ചു എന്ന് ആരോപണം ഉന്നയിച്ച് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറിയെ ഇ ഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക