വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയും മകനായി ജീവയും വേഷമിട്ട ‘യാത്ര’ സിനിമയുടെ രണ്ടാം ഭാഗം ഇനി ഒടിടിയിൽ ആസ്വദിക്കാം. ചിത്രം ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചു. തെലുങ്ക് ഭാഷയിൽ മാത്രമാണ് സിനിമ ലഭ്യമാവുക.
ഫെബ്രുവരി എട്ടിനായിരുന്നു യാത്ര 2 റിലീസ് ചെയ്തത്. സിനിമയുടെ ആദ്യഭാഗം കേരളത്തിൽ ഉൾപ്പടെ വൈഡ് റിലീസ് ചെയ്തിരുന്നുവെങ്കിലും യാത്ര 2 തെലുങ്കിൽ മാത്രമാണ് റിലീസ് ചെയ്തത്. 50 കോടി ബജറ്റിലൊരുങ്ങിയ സിനിമ ഇന്ത്യയില്‍ നിന്ന് ആകെ 7.3 കോടിയും ആഗോളതലത്തില്‍ ഒമ്പത് കോടിയും മാത്രമാണ് നേടിയത് എന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.
യാത്ര 2-ൽ മുഖ്യമന്ത്രിയുടെ മകൻ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ കഥായാണ് പറയുന്നത്. ജീവയാണ് ഈ കഥാപാത്രം കൈകാര്യം ചെയ്തത്. 26 വര്‍ഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് ‘യാത്ര’.
ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് യാത്രയുടെ രണ്ടാം ഭാഗം ഒരുക്കിയത്. മമ്മൂട്ടി അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തിയത്. ത്രീ ആറ്റം ലീവ്സ്, വി സെല്ലുലോയിഡ്, ശിവ മേക്ക എന്നിവർ സംയുക്തമായാണ് ‘യാത്ര 2’ നിർമ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക