ന്യൂഡൽഹി: ആരോഗ്യകരമായ പാനീയം(ഹെൽത്ത് ഡ്രിങ്ക്) എന്ന വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഒഴിവാക്കണമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ബോൺവിറ്റയുൾപ്പെടെയുള്ള പാനീയങ്ങൾ ഈ വിഭാഗത്തിൽ നിന്ന് പിൻവലിക്കണമെന്ന ഉത്തരവ് മന്ത്രാലയം പുറപ്പെടുവിച്ചു. ബോൺവിറ്റയെ പോലുള്ള മറ്റ് പ്രമുഖ ബ്രാൻഡുകൾക്കും വലിയ തിരിച്ചടിയാണ് കേന്ദ്രത്തിന്റെ നിർദേശം. ബോൺവിറ്റയിൽ അളവിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്.
നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) 2005-ൽ രൂപീകരിച്ച സമിതി സിആർപിസി അനുച്ഛേദം 14 പ്രകാരം നടത്തിയ അന്വേഷണത്തിൽ എഫ്എസ്എസ്എഐ പുറത്തിറക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ‘ഹെൽത്ത് ഡ്രിങ്ക്’ എന്നൊരു വിഭാഗമില്ലെന്നും, അങ്ങനെ അവകാശപ്പെട്ടുകൊണ്ട് പാനീയങ്ങൾ വിൽക്കുന്നത് നിയമപരമല്ലെന്നും കണ്ടെത്തിയിരുന്നു. ഏപ്രിൽ പത്തിന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇത് പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
എല്ലാ ഇ-കൊമേഴ്സ് വെബ്സൈറ്റുകളോടും ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങൾ അവരുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ‘ഹെൽത്ത് ഡ്രിങ്ക്’ വിഭാഗത്തിൽ നിന്ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയ അറിയിപ്പിൽ പറയുന്നു. ‘ഹെൽത്ത് ഡ്രിങ്ക്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്’ വിഭാഗങ്ങളിൽ ടിഡറി, ധാന്യങ്ങൾ, മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവ ഉൾപ്പെടുത്തരുതെന്ന് എഫ്.എസ്.എസ്.എ.ഐ ഇ-കൊമേഴ്സ് വെബ്സൈറ്റുകളോട് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്രത്തിന്റെ ഉത്തരവ്.
നിയമങ്ങൾ അനുസരിച്ച് ഹെൽത്ത് ഡ്രിങ്കുകൾ വെറും ഫ്ലേവർ ചെയ്ത ജലത്തെ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ മാത്രമാണ്. തെറ്റായ പദങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുമെന്നും അതുവഴി ആ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്സൈറ്റുകളോട് ആവശ്യപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക