കമ്പനിക്കെതിരെ പ്രതിഷേധം നടത്തിയതിനെ തുടർന്ന് നിരവധി ഗൂഗിൾ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ഗൂഗിളിന്റെ ന്യൂയോർക്കിലെയും കാലിഫോർണിയയിലെ സണ്ണിവെയ്ലിലെയും ഓഫീസിലെയും ജീവനക്കാരെ കുത്തിയിരിപ്പ് സമരത്തിന് ശേഷം അറസ്റ്റ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലുമായുള്ള ഗൂഗിളിന്റെ കരാറുകൾക്കെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.
രണ്ട് ഗൂഗിൾ ഓഫീസുകളിലുമായി ആകെ ഒമ്പത് ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഒരു പ്രതിഷേധക്കാരൻ അറസ്റ്റിന്റെ വീഡിയോ പങ്കുവെച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പ്രതിഷേധക്കാർ പോയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നാണ് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥർ വീഡിയോയിൽ പറയുന്നത്. എന്നാൽ പ്രതിഷേധിക്കുന്ന തൊഴിലാളികൾ പോകാൻ വിസമ്മതിച്ചതോടെ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെൻ്റ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ ജീവനക്കാരെ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചതായും കമ്പനിയുടെ സിസ്റ്റങ്ങളിലേക്കുള്ള പ്രവേശനം വെട്ടിക്കുറച്ചതായും ഗൂഗിൾ വക്താവ് പറഞ്ഞു. “മറ്റ് ജീവനക്കാരുടെ ജോലിയെ ശാരീരികമായി തടസ്സപ്പെടുത്തുന്നതും ഞങ്ങളുടെ സൗകര്യങ്ങൾ ആക്സസ് ചെയ്യുന്നതിൽ നിന്ന് അവരെ തടയുന്നതും ഞങ്ങളുടെ നയങ്ങളുടെ വ്യക്തമായ ലംഘനമാണ്, ഞങ്ങൾ അതിനെതിരെ അന്വേഷിച്ച് നടപടിയെടുക്കും,” ഗൂഗിൾ വക്താവ് ബെയ്ലി ടോംസൺ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ നിയമ നിർവ്വഹണ ഏജൻസികളെ നിയമിച്ചിട്ടുണ്ടെന്നും ഒന്നിലധികം അഭ്യർത്ഥനകൾക്ക് ശേഷവും പ്രതിഷേധക്കാർ കമ്പനി പരിസരം വിടാൻ വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ക്ലൗഡ് സേവനങ്ങളും ഡാറ്റാ സെന്ററുകളും നൽകുന്നതിന് ഇസ്രായേലുമായി ഗൂഗിൾ ഒപ്പിട്ട 1.2 ബില്യൺ ഡോളറിന്റെ കരാറിനെതിരെയായിരുന്നു പ്രതിഷേധം. കരാറിൽ നിന്ന് ഗൂഗിൾ പിന്മാറിയാൽ മാത്രമേ തങ്ങൾ പുറത്തുപോകൂ എന്ന് പ്രതിഷേധക്കാർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. നിംബസ് എന്നറിയപ്പെടുന്ന കരാർ 2021 ലാണ് ഗൂഗിൾ ഒപ്പിട്ടത്.
ഇസ്രയേല് സർക്കാർ ഗൂഗിളിനും ആമസോണിനും കരാർ നല്കി എന്നതാണ് ശ്രദ്ധേയം. ആമസോൺ ജീവനക്കാരും നിംബസിനെതിരെ പ്രതിഷേധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ആദ്യം, ഇസ്രായേലിലെ ഉന്നത ഗൂഗിൾ എക്സിക്യൂട്ടീവിന്റെ പ്രസംഗത്തിനിടെ പ്രതിഷേധിക്കുകയും സംസാരിക്കുകയും ചെയ്തതിന് ഗൂഗിൾ ഒരു തൊഴിലാളിയെ പുറത്താക്കിയതായി റിപ്പോർട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക