ഒളിമ്പിക്സിന് മുന്നോടിയായുള്ള ദീപശിഖ പ്രയാണത്തിന്റെ ഭാഗമായി ഗ്രീസിലെ ഒളിമ്പിയയിൽ ദീപം തെളിഞ്ഞു. പാരീസിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിന് നൂറു ദിവസം മാത്രം ശേഷിക്കെയാണ് ഗ്രീസിലെ ഒളിമ്പിയയിൽ ദീപശിഖ പ്രയാണത്തിന് മുന്നോടിയായുള്ള ഒളിമ്പിക് ദീപത്തിന് തിരി തെളിഞ്ഞത്.
ഗ്രീസിൽ 11 ദിവസം ദീപശിഖ പ്രയാണം നടത്തും. ഏപ്രിൽ 26 ന് പാരീസ് ഒളിമ്പിക്സിന്റെ സംഘാടകർ ദീപശിഖ ഏറ്റുവാങ്ങുകയും തുടർന്ന് ദീപശിഖ ഫ്രാൻസിൽ പര്യടനം നടത്തുകയും ചെയ്യും. പാരീസ് വേദിയാകുന്ന 33 മത്തെ ഒളിമ്പിക്സ് ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് നടക്കുന്നത്.
പുരോഹിത വേഷത്തിലെത്തിയ ഗ്രീക്ക് നടിയായ മേരി മിന പുരാതന ഒളിമ്പിക്സ് വേദിയായ ഒളിമ്പിയയിൽ വച്ചാണ് ദീപം തെളിയിച്ചത്. പ്രൗഢ ഗംഭീരവും ലളിതവുമായ ചടങ്ങിൽ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്, ഗ്രീക്ക് പ്രസിഡന്റ് കാതറീന സെയ്കില്ലറോ പൗലോ തുടങ്ങി 600 ഓളം വിശിഷ്ടാതിഥികളും പങ്കെടുത്തു. പുറത്തുനിന്നുള്ള കാണികൾക്കും പ്രവേശനം അനുവദിച്ചിരുന്ന ചടങ്ങിൽ തുഴച്ചിൽ താരമായ ഒളിമ്പ്യൻ സ്റ്റെഫാനോസ് എൻടൗസ്കോസ് ആദ്യ അത്ലറ്റായി ദീപശിഖയേന്തി.
തുടർന്ന് നീന്തൽ ഒളിമ്പിക്സ് മെഡലുകാരിയായ ഫ്രാൻസിന്റെ ലൗറി മനൗഡോയു ദീപശിഖ ഏറ്റു വാങ്ങി. പാരീസിലെ ഒളിമ്പിക്സ് സംഘാടകർ ദീപശിഖ ഔദ്യോഗികമായി ഏറ്റുവാങ്ങുക 1896ൽ ആദ്യ ആധുനിക ഒളിമ്പിക്സിന് വേദിയായ ഏതൻസിലെ പനതിനായിക് സ്റ്റേഡിയത്തിൽ വെച്ചാണ്.
ഫ്രാൻസിലേക്ക് പിന്നീട് കപ്പലിൽ യാത്ര നടത്തുന്ന ദീപശിഖ മേയ് എട്ടിന് മാഴ്സയിൽ നടക്കുന്ന ചടങ്ങിലേക്ക് കൊണ്ടുവരും. പിന്നീട് 68 ദിവസം ഫ്രഞ്ച് നഗരങ്ങളും ചരിത്ര സ്മാരകങ്ങളും പിന്നിട്ട് ദീപശിഖ പാരീസിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക