കേന്ദ്ര സർക്കാറിന്റെ 23 ഇനം നായകളുടെ ഇറക്കുമതിയും വില്പനയും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കിയ ഡൽഹി ഹൈക്കോടതി പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾ ഡോഗ്, റോഡ് വീലർ തുടങ്ങി 23 ഇനം നായകളുടെ ഇറക്കുമതിയും വില്പനയും നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
എല്ലാ നായ ഉടമകളുടെയും അഭിപ്രായം അറിയാൻ കേന്ദ്രത്തിന് കഴിയില്ല എന്ന് വ്യക്തമാക്കിയ ഹൈക്കോടതി മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും നായ ഉടമകളുടെ അഭിപ്രായം തേടാമായിരുന്നിട്ടും അതുണ്ടായില്ലെന്ന് വ്യക്തമാക്കുകയും ഉത്തരവ് റദ്ദ് ചെയ്യുകയും ആയിരുന്നു.
ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് ആണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് റദ്ദ് ചെയ്തത്. 2023 ഡിസംബർ 6 ന് മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നത് പരിഗണിക്കണമെന്നും പൊതുജനങ്ങളുടെയും മറ്റും അപേക്ഷയിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം എടുക്കണം എന്നും ഡൽഹി ഹൈക്കോടതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോക്ടർ ഒ പി ചൗധരി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ഈ ഇനം നായ്ക്കളെ കൈവശം വച്ചിരിക്കുന്നവർ അവയുടെ വന്ധ്യംകരണം നടത്തണമെന്നും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ബാൻഡോഗ് എന്നു വിളിക്കപ്പെടുന്ന എല്ലാ നായ ഇനങ്ങളും പിറ്റ് ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫഡ്ഷയർ ടെറിയർ, ഫില ബ്രസീലിയറോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾ ഡോഗ്, ബോർ ബോൽ, കാൻഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് ഏഷ്യൻ ഷെപ്പേഡ് ഡോഗ്, ടോൺ ജാക്ക് സർപ്ലാനിനാക്, ജാപ്പനീസ് ടോസ, അകിറ്റ, മാസ്റ്റിഫ്സ്, റോട്ട് വീലർ, ടെറിയേഴ്സ്, റൊഡേഷ്യൻ റിഡ്ജ് ബാക്ക്, വൂൾഫ് ഡോഗ്സ്, കനാറിയോ, അക്ബാഷ് ഡോഗ്, മോസ്കോ ഗാർഡ് ഡോഗ്, കെയിൻ കോർസോ, തുടങ്ങിയ നായ ഇനങ്ങളുടെ ഇറക്കുമതിയും വില്പനയും ആണ് കേന്ദ്രസർക്കാർ നിരോധിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക