തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹൈകോടതി വിധിയെ തുടര്‍ന്നാണ് ഭേദഗതി വരുത്തിയത്. ഇന്ന് (ഏപ്രില്‍ 19) പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20 ന് രാവിലെ 10 വരെ തൃശൂര്‍ കോര്പറേഷന് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വില്പനയുമാണ് നിരോധിച്ചത്. നേരത്തെ ഏപ്രില്‍ 19ന് പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ 36 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ മദ്യനിരോധന ഉത്തരവാണ് ഭേദഗതി ചെയ്തത്.
അതേസമയം, ചമയങ്ങളോടെ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നടതുറന്ന് തുമ്പിക്കൈ ഉയർത്തി എത്തിയതോടെ സാംസ്കാരിക നഗരം അക്ഷരാർത്ഥത്തിൽ പൂരാവേശത്തിലേക്ക് കടന്നു. പൂര വിളംബരം നടത്തുന്നതിനായി നെയ്തല കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി തുമ്പിക്കൈ ഉയർത്തി ശിവകുമാർ ജനക്കൂട്ടത്തെ വണങ്ങി.
രാവിലെ എട്ടുമണിയോടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് കുറ്റൂർ നെയ്തല കാവിൽ നിന്നും ശിവകുമാർ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് തിടമ്പുമായി എത്തിയത്. തേക്കിൻകാട് മൈതാനത്തെത്തിയ ശിവകുമാറിനെ ആർപ്പുവിളികളുടെയാണ് ജനസാഗരം എതിരേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക