തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് ട്രെയിനുകൾക്ക് തൃശ്ശൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. പരശുറാം എക്സ്പ്രസിനും (16649/16650) എറണാകുളം – കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ് പ്രസിനും (16305/16306) ആണ് പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ്. ഏപ്രില്‍ 19, 20 തീയതികളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. പൂരം ദിവസം വൈകീട്ട് മുതല്‍ പിറ്റേന്ന് രാവിലെ വരെ തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിയ്ക്കുന്നതാണ്.
സ്റ്റേഷനുകളിലേയ്ക്ക് നയിയ്ക്കുന്ന വഴികളില്‍ കൂടുതല്‍ വെളിച്ചവും പ്ലാറ്റുഫോമുകളില്‍ ആവശ്യത്തിന് കുടിവെള്ള സൗകര്യവും യാത്രികരുടെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ്, ആര്‍പിഎഫ് സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിയ്ക്കുന്നതാണ്.
അതേസമയം, പൂരത്തോടനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹൈകോടതി വിധിയെ തുടര്‍ന്നാണ് ഭേദഗതി വരുത്തിയത്. ഇന്ന് (ഏപ്രില്‍ 19) പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20 ന് രാവിലെ 10 വരെ തൃശൂര്‍ കോര്പറേഷന് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വില്പനയുമാണ് നിരോധിച്ചത്.
നേരത്തെ ഏപ്രില്‍ 19ന് പുലര്‍ച്ചെ രണ്ടുമണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ 36 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ മദ്യനിരോധന ഉത്തരവാണ് ഭേദഗതി ചെയ്തത്. അതേസമയം, ചമയങ്ങളോടെ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നടതുറന്ന് തുമ്പിക്കൈ ഉയർത്തി എത്തിയതോടെ സാംസ്കാരിക നഗരം അക്ഷരാർത്ഥത്തിൽ പൂരാവേശത്തിലേക്ക് കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക