നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസ്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്റ്റേഷനിലെത്തിയതിനാണ് കേസ്. ആൾക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.
ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് ലഭിച്ച പരാതിയിലാണ് കേസ്. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ വിജയ് ഇരുനൂറിലധികം ആളുകളെ ഒപ്പം കൂട്ടി പൊതുശല്യമുണ്ടാക്കിയെന്നതാണ് പരാതി. സാമൂഹിക പ്രവർത്തകനായ സെൽവമാണ് ചെന്നൈ പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയത്.
വിജയുടെ ആരാധകർ പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറിയിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. സംഭവത്തിൽ നടനെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിയില്‍ പോലീസ് കേസെടുത്തു. റഷ്യയിൽ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിജയ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യുന്നതിന് എത്തിയത്.
രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ നിരവധി പേരാണ് വിജയുടെ വീടിന് മുന്നിൽ തടിച്ചുകൂടിയിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിജയ് വോട്ടുചെയ്യുന്നതിനായി എത്തിയത്.താരത്തിനെ കാണുന്നതിന് ആളുകൾ ഒത്തുകൂടിയതോടെ ഏറെ പണിപെട്ടാണ് വിജയ്ക്ക് പോളിങ് ബൂത്തിൽ എത്താൻ സാധിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പോലീസിൽ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക