കൊല്ലം: ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റു. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. വലതു കണ്ണിനാണ് പരിക്കേറ്റത്. സ്വീകരണത്തിനിടെ കൂർത്ത വസ്തു കണ്ണിന്റെ കൃഷ്ണമണിയിൽ കൊണ്ടാണ് പരിക്ക്.
കുണ്ടറയിൽ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സ തേടിയ ശേഷം വീണ്ടും പ്രചാരണ പരിപാടികൾ തുടർന്നു. ഡോക്ടർ വിശ്രമം ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയിൽനിന്ന് വീണ്ടും പ്രചാരണപരിപാടികൾക്കായി പുറപ്പെടുകയായിരുന്നു.
കുണ്ടറ മണ്ഡലത്തിലെ പ്രചാരണയോഗത്തിന്റെ ഉദ്ഘാടനം പടപ്പക്കരയിൽ വൈകീട്ട് നാലിന് ദേശീയസമിതി അംഗം എം എസ് ശ്യാംകുമാർ നിർവഹിച്ചു. പടപ്പക്കര, കുമ്പളം ഭാഗങ്ങളിൽ സ്വീകരണപരിപാടികൾക്കുശേഷമാണ് മുളവനയിലെത്തിയത്.
അതേസമയം, കൃഷ്ണകുമാറിന് വേണ്ടി വോട്ട് ചോദിച്ച് കുടുംബവും രംഗത്തുണ്ട്. അച്ഛന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രീയത്തിലുപരി ആയാണ് ഇതിനെ നോക്കിക്കാണുന്നതെന്നും കുടുംബം പറഞ്ഞു. മകള്‍ എന്ന നിലയിലാണ് താൻ അച്ഛനെ പിന്തുണയ്ക്കുന്നത്, അല്ലാതെ നടി എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ലെന്ന് അഹാന പ്രതികരിച്ചു.
അഭിനയം, മോഡലിംഗ്, വ്ളോഗ് എന്നീ തലങ്ങളിലൂടെ ശ്രദ്ധേയരാണ് കൃഷ്ണകുമാറിന്റെ നാല് മക്കളും. തിരുവനന്തപുരത്തുകാരനാണ് എങ്കിലും കൊല്ലത്തും നല്ല പ്രവര്‍ത്തനമാണ് കൃഷ്ണകുമാര്‍ നടത്തുന്നതെന്നും പ്രതീക്ഷയുണ്ടെന്നും കുടുംബം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക