പ്രശസ്ത യു എസ് മാധ്യമപ്രവർത്തകനായ ടെറി ആൻഡേഴ്സൺ അന്തരിച്ചു. 76 വയസ്സായിരുന്നു. ആൻഡേഴ്സന്റെ മകൾ സുലോമി ആൻഡേഴ്സൺ ആണ് അദ്ദേഹത്തിന്റെ മരണവിവരം പുറം ലോകത്തെ അറിയിച്ചത്. മരണവിവരം പുറത്തറിയിച്ച മകൾ പക്ഷേ എന്താണ് മരണകാരണം എന്ന് വ്യക്തമാക്കിയിട്ടില്ല.
ന്യൂയോർക്കിലെ ഗ്രീൻ വുഡ് ലേക്കിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു മരണം സംഭവിച്ചത്. ലെബനനിൽ ഇസ്ലാമിക് ഭീകരരുടെ തടവിൽ ഏഴു വർഷത്തോളം കഴിഞ്ഞ വ്യക്തിയാണ് ആൻഡേഴ്സൺ. അമേരിക്കയ്ക്ക് എതിരായ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി 1985 മുതൽ 1991 വരെയുള്ള കാലഘട്ടത്തിലാണ് അസോസിയേറ്റഡ് പ്രസിന്റെ മുൻ ചീഫ് മിഡിൽ ഈസ്റ്റ് ലേഖകനായിരുന്ന ആൻഡേഴ്സനെ ഭീകരർ തടവിലാക്കിയത്.
1985 മാർച്ച് 16ന് ലബനനിൽ വച്ച് മൂന്ന് തൂക്കുധാരികൾ കാറിൽ നിന്നും ചാടിയിറങ്ങി ആൻഡേഴ്സനെ കാറിലേക്ക് വലിച്ചു കയറ്റുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. പുറംലോകം സംഭവമറിഞ്ഞതിന് പിന്നാലെ തട്ടിക്കൊണ്ടു പോകലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇറാൻ അനുകൂല ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് രംഗത്തു വരികയും ചെയ്തു.
കുവൈറ്റിൽ യുഎസ്, ഫ്രഞ്ച് എംബസികൾക്ക് നേരെ ബോംബ് ആക്രമണം നടത്തിയതിന് തടവിലാക്കപ്പെട്ടവരെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ആൻഡേഴ്സണെ തടവിലാക്കിയത്. തടവിലാക്കപ്പെട്ട ഏഴു വർഷത്തിനിടെ അദ്ദേഹത്തിന്റെ പിതാവും സഹോദരനും അർബുദം ബാധിച്ച് മരണപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക