തൃശൂർ: തൃശൂർപൂരത്തിൽ പ്രതിസന്ധി ഉണ്ടായതിൽ ഗൂഢാലോചന സംശയം പ്രകടിപ്പിച്ച് സംസ്ഥാന സർക്കാർ. വിവാദങ്ങൾ ഉണ്ടാകുന്നതിനു മുൻപായി വൽസൻ തില്ലങ്കേരി ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കളുടെ സാന്നിധ്യം സ്ഥലത്ത് ഉണ്ടായിരുന്നു. ചില ദേവസ്വം ഭാരവാഹികളുമായി ഇവർ ചർച്ച ചെയ്തെന്നുമാണ് റിപ്പോർട്ട്. പൂരം വിവാദത്തിലൂടെ സംഘപരിവാർ രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ചാണെന്നാണ് സര്ക്കാര് വിലയിരുത്തൽ.
തൃശൂർപൂരത്തിന്റെ നടത്തിപ്പിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച വന്നു എന്നാണ് സംസ്ഥാന സർക്കാർ കരുതിയിരുന്നത്. പൂരം കാണാൻ വന്ന ജനങ്ങളോട് ഉൾപ്പടെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക് അപമര്യാദയായി ഇടപെടുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരിന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ കമ്മീഷണറെ മാറ്റുമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടിയതിന് ശേഷം അദ്ദേഹത്തെ ഉടൻ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിക്കും. ഇതിനിടയിലാണ് പൂരം പ്രതിസന്ധിക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി സംസ്ഥാന സർക്കാർ കരുതുന്നത്.
പൂരം പ്രതിസന്ധിയിലൂടെ തൃശൂർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ വലിയ രീതിയിലുള്ള ഗൂഢാലോചന സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന കണക്കു കൂട്ടലിലാണ് സർക്കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക