വിജയ് ദേവരക്കൊണ്ട നായകനായ ഏറ്റവും പുതിയ ചിത്രമാണ് ‘ഫാമിലി സ്റ്റാർ’. ബോളിവുഡ് താരം മൃണാൾ താക്കൂർ ആയിരുന്നു ചിത്രത്തിലെ നായിക. 50 കോടി മുടക്കി നിർമ്മിച്ച ചിത്രം ബോക്സോഫീസിൽ വൻ പരാജയമായിരുന്നു. 35 കോടി മാത്രമാണ് നേടിയത്. ചിത്രം പരാജയമായതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്രത്തിന്റെ വിതരണക്കാർ നിർമ്മാതാവ് ദിൽ രാജുവിനെ സമീപിച്ചിരിക്കുകയാണ്.
വിതരക്കാർക്ക് നഷ്ടപരിഹാരത്തുക നൽകാമെന്ന് നിർമ്മാതാവ് ധാരണയിലെത്തുകയും ചെയ്തു. ഇതോടെ വിജയ് ദേവരക്കൊണ്ടയും സംവിധായകൻ പരശുറാം പെട്യും തങ്ങളുടെ പ്രതിഫലത്തുകയിൽ നിന്ന് ഒരു വിഹിതം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. നിർമ്മാതാവ് നൽകുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേയാണ് ഇരുവരും നൽകുന്ന അധികത്തുക. തീയേറ്ററിൽ പരാജയമായതോടെ ചിത്രം മെയ് 3ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.
ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയത്. മാർത്താണ്ഡം കെ വെങ്കിടേഷായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിനെതിരെ സംഘടിത നെഗറ്റീവ് ക്യാംപെയ്ന് നടന്നതായി ആരോപണം ഉന്നയിച്ച് നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. നെഗറ്റീവ് ക്യാംപെയ്നുകൾ ചിത്രത്തിന്റെ പ്രദർശനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിന് പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക