തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും. ജെസ്നയുടെ പിതാവ് ജെയിംസ് ഉന്നയിച്ച വാദങ്ങൾ കഴിഞ്ഞ ദിവസം സി.ബി.ഐ തള്ളിയിരുന്നു.
ജെസ്ന ഗർഭിണിയായിരുന്നില്ലെന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയില്ലെന്നുമുള്പ്പെടെയുള്ള കാര്യങ്ങളാണ് സി.ബി.ഐ അന്ന് കോടതിയിൽ വ്യക്തമാക്കിയത്. ചില പ്രധാന കാര്യങ്ങളിൽ സി.ബി.ഐ അന്വേഷണം നടത്തിയിട്ടില്ലെന്നും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയില്ലെന്നുമായിരുന്നു ജെയിംസിന്റെ വാദം. ഈ വാദങ്ങൾ സി.ബി.ഐ തള്ളുകയായിരുന്നു.
ജെസ്നയുടെ അജ്ഞാത സുഹൃത്തിന്റെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോടതി ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ സമർപ്പിക്കാമെന്നാണ് അച്ഛന്റെ നിലപാട്. ജെസ്ന ജീവിച്ചിരിപ്പില്ല എന്നും അച്ഛന് ഇതിന് മുൻപ് വ്യക്തമാക്കിയിരുന്നു. ഇരു പക്ഷത്തിന്റെയും വാദങ്ങള്‍ കേട്ടശേഷം വിധി പറയാന്‍ ആയി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ലൗ ജിഹാദ് അല്ല തിരോധാനത്തിന് കാരണമെന്നും അച്ഛന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പല വ്യാഴാഴ്ചകളിലും ജെസ്ന കോളജിൽ പോയിരുന്നില്ല. പെണ്‍കുട്ടി മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥിരീകരിക്കാവുന്ന തെളിവുകൾ ഒന്നും കിട്ടിയില്ലെന്നും അതിനാൽ കേസന്വേഷണം അവസാനിപ്പിക്കണമെന്നുമായിരുന്നു സി.ബി.ഐയുടെ ആവശ്യം. ഇതിനെതിരെ പിതാവ് നൽകിയ തടസ്സഹരജി കൂടി പരിഗണിച്ചാണ് കോടതി വിധി പറയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക