തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പി വി അൻവർ നടത്തിയ വിവാദ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു. രാഹുലിന് ഒരു മാറ്റവും വന്നിട്ടില്ല. പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുലും ആലോചിക്കണമെന്ന് പിണറായി വിജയൻ വിമർശിച്ചു.
രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നാണ് പി വി അന്‍വർ നടത്തിയ പരാമര്‍ശം. ഗാന്ധി എന്ന പേര് ഒപ്പം ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ വിമർശിച്ചു.
‘നെഹ്റു കുടുംബത്തില്‍ ഇത്തരത്തിൽ ഒരു മനുഷ്യന് ഉണ്ടാവുമോ? നെഹ്റു കുടുംബത്തിന്റെ ജെനിറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ സാധിക്കുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കണമെന്ന് അഭിപ്രായക്കാരനാണ് ഞാന്‍.’ പി വി അന്‍വര്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് പി വി അന്‍വര്‍ അധിക്ഷേപ പരാമർശം നടത്തിയത്.
രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റ് ആണോ എന്നത് സംശയിക്കണം. കെ സി വേണുഗോപാൽ എന്ന ഏഴാം കൂലിയുടെ കൈയ്യിലാണ് കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പി വി അന്‍വര്‍ വിമർശനം ഉന്നയിച്ചു. രാഹുല്‍-പിണറായി വാക്പോര് കടുക്കുന്നതിനിടെയാണ് വിവാദ പരാമർശവുമായി പി വി അൻവർ രംഗത്ത് വരുന്നത്. എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിലാണ് അൻവര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക