മുംബൈ: ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്കായി അജിത്ത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷന് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.ഐപിഎല്‍ ഇതര താരങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ നീക്കത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.
നിലവില്‍ 40-ലധികം രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഒരു താരത്തിന് പ്രതിദിനം 60,000 രൂപയാണ് ബിസിസിഐ നല്‍കുന്നത്. 21 മുതല്‍ 40 മത്സരങ്ങള്‍ വരെ കളിച്ച താരങ്ങള്‍ക്ക് ദിവസേന 50,000 രൂപ വീതവും 20 മത്സരങ്ങള്‍ വരെ കളിച്ച താരങ്ങള്‍ക്ക് 40,000 രൂപ വീതവുമാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ഈ കണക്കുകള്‍ പ്രകാരം ടീം ഫൈനലിലെത്തിയാല്‍ ഒരു സീനിയര്‍ കളിക്കാരന് 25 ലക്ഷം രൂപവരെ നേടാന്‍ സാധിക്കും.
ടീമിലെ മറ്റ് താരങ്ങള്‍ക്ക് 17 മുതല്‍ 22 ലക്ഷം രൂപവരെയും സമ്പാദിക്കാനാകും. അതേസമയം ഒരു കളിക്കാരന് 10 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കുകയാണെങ്കില്‍ അയാളുടെ പ്രതിഫലം 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വര്‍ധിപ്പിക്കുന്ന കാര്യമാണ് ഇപ്പോള്‍ ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വിജയ് ഹസാരെ, മുഷ്താഖ് അലി തുടങ്ങിയ ആഭ്യന്തര വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിലൂടെയും ഇനി കളിക്കാര്‍ക്ക് കൂടുതല്‍ പ്രതിഫലം നേടാനാകും. ബിസിസിഐ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത സീസണ് മുതല്‍ മാറ്റങ്ങള്‍ കാണാനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക