സിൽഹറ്റ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച് മലയാളി താരം സജന സജീവന്. ഇന്ത്യ-ബംഗ്ലാദേശ് വനിത ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരത്തിന്റെ അരങ്ങേറ്റം. വനിതാ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയ പ്രകടനം നടത്തിയാണ് താരം ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നത്. മുംബൈ ഇന്ത്യന്‍സിനായാണ് 29കാരി കളിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യന്‍ വനിതകള്‍ കളിക്കുന്നത്. ആദ്യ പോരാട്ടത്തില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.
മലയാളി ഓൾ റൗണ്ടർമാരായ ആശ ശോഭനയും സജന സജീവനും ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിലുണ്ട്. ഇരുവരും ആദ്യമായാണ് അന്തർ ദേശീയ ജഴ്സിയണിയുന്നത്. നേരത്തെ മലയാളിയായ മിന്നു മണി ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു. ഇതാദ്യമായാണ് പുരുഷ-വനിതാ ദേശീയ ക്രിക്കറ്റ് ചരിത്രത്തിൽ ഒരുമിച്ച് രണ്ട് മലയാളികൾ കളിക്കുന്നത്.
സെപ്തംബറിൽ ബംഗ്ലാദേശിൽ വെച്ച് തന്നെ നടക്കുന്ന ട്വന്റി 20 വനിതാ ലോകകപ്പിന്റെ പ്രീ ട്രയലായ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമിലും ഇടം പിടിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. വനിത പ്രീമിയർ ലീഗിന് ശേഷം ആദ്യമായി അന്താരാഷ്ട്ര മത്സരം കളിക്കുകയാണ് ഇന്ത്യ. വിക്കറ്റ് കീപ്പർ ബാറ്റർ നിഗർ സുൽത്താനയാണ് ആതിഥേയ സംഘത്തിന്റെ നായിക. ബാക്കി മത്സരങ്ങൾ ഏപ്രിൽ 28, മേയ് രണ്ട്, ആറ്, ഒമ്പത് തീയതികളിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക