സംസ്ഥാനത്ത് പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് രീതികൾ മെയ് ഒന്നു മുതൽ നടപ്പിലാക്കാൻ ഗതാഗത വകുപ്പ് ഒരുങ്ങുന്നു. പരിഷ്കരിച്ച രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് ആവശ്യമായ സജീകരണങ്ങൾ ഒരുക്കാതെയാണ് ഗതാഗത വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. ഗതാഗത വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ സമരപരിപാടികൾ നടത്താൻ സിഐടിയു അടക്കമുള്ള സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഡ്രൈവിംഗ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് രീതികൾ പരിഷ്കരിച്ചത്. പരിഷ്കരിച്ച രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് 86 ഇടത്ത് ഗ്രൗണ്ടുകൾ സജ്ജമാക്കണമെന്നാണ് ഗതാഗത വകുപ്പ് നിർദേശിച്ചിട്ടുള്ളത്. പരിഷ്കരിച്ച രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് നിലവിൽ ഗ്രൗണ്ട് തയ്യാറാക്കിയിട്ടുള്ളത് മാവേലിക്കരയിൽ മാത്രമാണ്.
ഇതുകൂടാതെ 77 ഇടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മന്ത്രിയുടെ നിർദ്ദേശപ്രകാരം പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതിനാൽ ഗ്രൗണ്ട് തയ്യാറാക്കാൻ സാധിച്ചിട്ടില്ല. മെയ് ഒന്നു മുതൽ പരിഷ്കരിച്ച രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സാധിക്കാത്തതിനാൽ ആശയക്കുഴപ്പത്തിലാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്.
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് രീതി അനുസരിച്ച് കാറിന്റെ ലൈസൻസ് എടുക്കുന്നതിന് ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ് സാഗ് ഡ്രൈവിംഗ്, കയറ്റത്ത് നിർത്തി പുറകോട്ട് എടുക്കുന്നതും ഉൾപ്പെടെയുള്ള സജീകരണങ്ങൾ ഗ്രൗണ്ടിൽ ഉണ്ടായിരിക്കണം. ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ നേരത്തെ വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങിയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാൻ യൂണിയൻ നേതൃത്വം അറിയിച്ചതിനെ തുടർന്ന് പിന്മാറുകയായിരുന്നു.
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം എന്ന ആവശ്യവും ഡ്രൈവിംഗ് പരിഷ്കരണം മരവിപ്പിക്കാൻ മന്ത്രി തയ്യാറാവാത്ത സാഹചര്യവും നിലനിൽക്കുന്നതിനിടെയാണ് സംഘടന തിരുവനന്തപുരത്ത് അടിയന്തര യോഗം ചേർന്നത്. മോട്ടോർ വാഹന വകുപ്പ് ഒരു ദിവസം 60ന് മുകളിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയ എം വി ഐ മാരുടെ പട്ടിക മന്ത്രിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ഇവരിൽനിന്ന് വിശദീകരണം തേടി നടപടി എടുക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക