രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പും പ്രചാരണവും എല്ലാം പുരോഗമിക്കുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഡൽഹി പിസിസി അധ്യക്ഷൻ പദവിയിൽ നിന്ന് രാജിവച്ചു. സംഘടനാ തലത്തിൽ ഉണ്ടായ അതൃപ്തതിയെ തുടർന്നാണ് ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്ലി പദവിയിൽ നിന്ന് രാജിവെച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
സംഘടനാ തലത്തിലെ അതൃപ്തതിക്ക് പുറമേ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രൂപപ്പെട്ട എതിർപ്പും അരവിന്ദര് സിംഗ് ലവ്ലിയുടെ രാജിക്ക് കാരണമായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിക്ക് അപരിചിതരായ സ്ഥാനാർത്ഥികളെ കൊണ്ടുവന്നതിൽ അതൃപ്തനായിരുന്ന അദ്ദേഹം ഇതുമായി ബന്ധപ്പെട്ടാണ് രാജിവെച്ചത് എന്ന സൂചനയും ലഭ്യമാകുന്നുണ്ട്.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് അകറ്റിനിർത്തിയതിലും അസ്വസ്ഥനായിരുന്ന അദ്ദേഹത്തിന് യുവ നേതാവായ കനയ്യകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ അടക്കം എതിർപ്പുണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഡൽഹി കോൺഗ്രസ് ഘടകം കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുരുദ്ദേശപരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഉയർന്നു വന്ന പാർട്ടിയുമായുള്ള സഖ്യത്തിന് എതിരായിരുന്നുവെന്നും ഡൽഹിയിൽ എഎപിയുമായി സഖ്യം ഉണ്ടാക്കാൻ പാർട്ടി തീരുമാനിച്ചു എന്നും രാജിക്കത്തിൽ അരവിന്ദർ സിംഗ് പറയുന്നുണ്ട്.
ഒരു മുതിർന്ന നേതാവിനെ മാധ്യമ ചുമതല ഏൽപ്പിക്കണമെന്ന തന്റെ നിർദ്ദേശം നിരസിക്കപ്പെട്ടു എന്നും ബ്ലോക്ക് തലത്തിൽ നിയമനം നടത്തുന്നതിന് അധികാരം നൽകുന്നില്ല എന്നും നിർജീവമായ അവസ്ഥയിലാണ് ബ്ലോക്കുകൾ ഉള്ളത് എന്നും രാജിക്കത്തിൽ ലവ്ലി പറയുന്നു.
ഡൽഹിയിൽ ചുരുങ്ങിയ സീറ്റുകളിൽ മാത്രമാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്നത് എന്ന് പറഞ്ഞ അരവിന്ദർ സിംഗ് പിസിസിയുടെ എല്ലാ നിർദ്ദേശങ്ങളെയും തള്ളി കോൺഗ്രസ് പാർട്ടിക്ക് അപരിചിതരായ രണ്ടുപേർക്കാണ് ഈ സീറ്റ് നൽകിയത് എന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക