സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നും മണിക്കൂറുകളോളം കനത്ത ചൂടിൽ കാത്തുനിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധിപേർ മടങ്ങിയ സംഭവങ്ങൾ ഉണ്ടായി എന്നും സുതാര്യവും നീതിപൂർവകവുമായി സംസ്ഥാനത്തെ വോട്ടെടുപ്പ് നടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയത്.
പല സ്ഥലങ്ങളിലും ആറുമണിക്ക് മുൻപ് ബൂത്തിൽ എത്തിയ നിരവധിപേർക്ക് വോട്ട് ചെയ്യാൻ ആകാത്ത സാഹചര്യവും ഉണ്ടായതായി പരാതിയിൽ പറയുന്നു. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കുന്നതിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടു എന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഉണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക